2009, ഡിസംബർ 7, തിങ്കളാഴ്‌ച

ജന്മം പോലെ.




-----------------------
വര്‍ണ്ണങ്ങളുടെ
ജീവിത ദീപ്തിയില്‍
മഴവില്‍ തീര്‍ത്ത മനസ്സ്.
വെറുതെ തൊടാന്‍ കൊതിച്ച
കൈകളില്‍ തൂങ്ങി
പേക്കിനാവ് പോലീ ജന്മം .

കണ്ടതെല്ലാം നയനാനന്ദം!
ഇമയനക്കാതെ നോക്കിയിരുന്നു..
വേനല്‍ , വസന്തത്തില്‍
കാറ്റൂതി കരയുന്നു.
മുറിവുകള്‍..ചോര കിനിഞ്ഞ്..
സ്വാര്‍ഥതയുടെ
ഭീകര മുഖങ്ങള്‍..
തിമിരം തീര്‍ത്ത കണ്ണുകള്‍ക്ക്‌
ഇനി കാഴ്ചയെന്ത്?

ഓര്‍മകള്‍ക്കു ഗന്ധമത്രെ.!
വാടികരിഞ്ഞ
ഓര്‍മ്മകളത്രയും
മനസ്സില്‍ പൊതിഞ്ഞു .
വരും കാല ദുര്‍ഗന്ധത്തെ
മൂക്കിനു അറിയില്ലല്ലോ.

സഹയാത്രികര്‍..
നിസ്വാര്‍ത്ഥ സ്നേഹം
എന്നും മുന്തിരി ചാറായിരുന്നു.
കയ്പ്പിന്റെ ഓര്‍മയില്‍
നാക്കും
രുചി മറക്കുന്നു.

കേട്ട ശബ്ധങ്ങളിലെല്ലാം
സംഗീതം മാത്രം ,
തത്ത്വ ശാസ്ത്രങ്ങള്‍ക്കും
കാതു കൊടുത്തു.
വാക്കുകള്‍ ..
കൂരമ്പുകള്‍..
ചെവികള്‍ പൊട്ടി പോയി.

ജീവിത മരുഭൂമിയില്‍
മരുപ്പച്ച തേടി
ഒരു അഭയാര്‍ഥി.,
കുടി നീരായ് കണ്ടതു,
വെറും മരീചിക.
പാദങ്ങള്‍ തളര്‍ന്നു,
സ്പന്ദനം നിലച്ചു,
ജീവിതം പോലെ..
എന്‍റെയും, നിന്‍റെയും
ജന്മം പോലെ..
ശൂന്യം ..


------------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ